Saturday 24 November 2012

ടോയിലറ്റിലെ സാങ്കേതിക വിപ്ലവം

നമ്മുടെ നിത്യ ജീവിതം അനായാസമാക്കുന്ന പല സാങ്കേതിക വിദ്യകളും ആദ്യം കണ്ടുപിടിക്കപ്പെട്ടത് പട്ടാളക്കാര്‍ക്ക് വേണ്ടിയോ അല്ലായെങ്കില്‍ യുദ്ധാവശ്യങ്ങള്‍ക്ക് വേണ്ടിയോ ആയിരുന്നു. ഈ ഗണത്തില്‍ പെടുത്താവുന്ന ഒരു കണ്ടുപിടുത്തമാണ് അടുത്തകാലത്ത് ഭാരതത്തിന്റെ സ്വന്തം DRDO വികസിപ്പിച്ചെടുത്തു പൊതു ജനങ്ങളുടെ ഉപയോഗത്തിന് സമര്‍പ്പിച്ചിരിക്കുന്ന Bio-digester സാങ്കേതികത. പരിസ്ഥിതിക്ക് ദോഷം വരുത്താത്തതും ചിലവ് കുറഞ്ഞതും ആയതു കൊണ്ട് വരും കാലങ്ങളില്‍ ഒരു പക്ഷെ ലോകം മുഴുവനും DRDO യുടെ “ജൈവ ദഹന” വിദ്യ ടൊയിലറ്റുകളില്‍ ഉപയോഗിച്ചെന്നിരിക്കും.

സിയാച്ചിന്‍ പ്രദേശത്തുള്ള പട്ടാള ക്യാമ്പില്‍ മനുഷ്യ വിസര്‍ജ്യം പെട്ടെന്ന് വിഘടിച്ചു പോകില്ല, സാധാരണയായി കണ്ടുവരാറുള്ള ബാക്റ്റീരിയകള്‍ അവിടുത്തെ അതി ശൈത്യത്തില്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം. ഇത് അവിടെ ഒരു വലിയ പരിസ്ഥിതി പ്രശ്നമാണുണ്ടാക്കുന്നത്. ഇതിനു പരിഹാരം കാണാനായിട്ടാണ് 1998 മുതല്‍ ഒരു പതിറ്റാണ്ടുകാലം നീണ്ടു നിന്ന ഗവേഷണം നമ്മുടെ പ്രതിരോധ വകുപ്പിന്റെ നേതൃത്തത്തില്‍ നടന്നത്. ഇതിന്റെ ഭാഗമായി പതിനാറു മാസക്കാലത്തോളം അന്‍റാര്‍ട്ടിക്കയിലെ കൊടും തണുപ്പില്‍ DRDO ശാസ്ത്രഞ്ജന്‍മാര്‍ പഠനം നടത്തി, വലിയ താപ വ്യതിയാനങ്ങള്‍ അതിജീവിക്കാന്‍ കഴിയുന്ന “സൈക്രോഫിലിക്” എന്ന ഒരുതരം ബാക്റ്റീരിയയെ അവിടെ നിന്നും കണ്ടെത്താനായി. തുടര്‍ന്ന് ഈ ബാക്റ്റീരിയകളെ പരീക്ഷണ ശാലകളിലേക്ക് കൊണ്ട് വരികയും കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു. അതി ശൈത്യവും കഠിന ചൂടും തങ്ങാന്‍ കഴിയുന്നു എന്ന് മാത്രമല്ല മനുഷ്യ വിസര്‍ജ്യത്തെ വളരെപ്പെട്ടെന്നു തന്നെ മീതൈന്‍ , കാര്‍ബണ്‍ ഡയോക്സൈഡു തുടങ്ങിയ വാതകങ്ങളും ജലവുമാക്കി മാറ്റാനും ഈ ബാക്റ്റീരിയകള്‍ക്ക് കഴിയും. ഇതിനെ ഒരു സാങ്കേതിക വിദ്യയായി വികസിപ്പിച്ചു കൊണ്ട്  സിയാച്ചിനിലും ലഡാക്കിലുമുള്ള പട്ടാള ക്യാമ്പുകളില്‍ 200 ജൈവ-ടോയിലറ്റുകള്‍ DRDO സ്ഥാപിച്ചു. ഈ യൂനിറ്റുകളുടെ വിജയം പദ്ധതിയെ പ്ലാനിംഗ് കമ്മീഷന്‍ ഏറ്റെടുക്കുന്നതിന് പ്രേരകമായി തുടര്‍ന്ന് ജലജന്യ രോഗങ്ങള്‍ അധികമായ ലക്ഷദ്ധീപിലേക്ക് ഇത്തരം ജൈവ-ടോയിലറ്റുകള്‍ നിര്‍മ്മിച്ച്‌ നല്‍കി. 12,000 യൂണിറ്റുകളോളം ഇപ്പോള്‍ അവിടെ ഉപയോഗത്തിലുണ്ട്. അങ്ങനെ പട്ടാളക്കാരുടെ ഒരു പ്രശ്നപരിഹാരത്തിന്നായി കണ്ടെത്തിയ സാങ്കേതിക വിദ്യ സമൂഹത്തിനു മൊത്തം നേരിട്ട് പ്രയോജനം കിട്ടത്തക്ക വിധത്തിലായി.


ഇന്നിപ്പോള്‍ ഇന്ത്യന്‍ റയില്‍വേ ഈ സാങ്കേതിക വിദ്യ ഏറ്റെടുത്തിരിക്കുകയാണ്. ദുര്‍ഗന്ധം വമിക്കുന്ന പ്ലാറ്റ് ഫോമുകളും മനുഷ്യ വിസര്‍ജ്യം കൊണ്ടു മലിനമാക്കപ്പെട്ട റയില്‍ ലൈനുകളും ചിലപ്പോള്‍ വെറും ഓര്‍മയായി മാറിയേക്കാം. ഇപ്പോള്‍ എട്ടു ട്രെയിനുകളിലായി 436 ബയോ ടോയിലറ്റുകളാണ് ഉപയോഗത്തിലിരിക്കുന്നത്. അതിലൊന്ന് കൊച്ചുവേളി-ബാംഗ്ലൂര്‍ (06316) ട്രെയിനാണ്. 2013 ആകുമ്പോഴേക്കും 2500 യൂണിറ്റുകള്‍ ഉപയോഗത്തില്‍ വരുത്താനും, 2017 ഓടെ മുഴുവന്‍ പുതിയ കോച്ചുകളിലും ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കുകയുമാണ്‌ റയില്‍വേയുടെ ലക്‌ഷ്യം. തുറസ്സായ സ്ഥലത്ത് വിസര്‍ജനം നടത്തുന്ന ലോകത്താകമാനമുള്ള ജനങ്ങളുടെ 60% വും ഇന്ത്യന്‍ ഗ്രാമങ്ങളിലാണ്. നിര്‍മല്‍ ഭാരത്‌ കാംപൈനിന്റെ ഭാഗമായി ഇന്ത്യയിലെ 2,40,000 ഗ്രാമങ്ങളിലും അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബയോ ടോയിലറ്റുകള്‍ നിര്‍മിച്ചു നല്‍കാനും സര്‍ക്കാരിനു താല്പര്യമുണ്ട്.  ടോയിലറ്റുകളിലൊരു സാങ്കേതിക വിപ്ലവം നടക്കുന്നതിന്റെ വ്യക്തമായ സൂചനകളാണിത് നല്‍കുന്നത്.


ഇതിനോടകം തന്നെ DRDO യുടെ “ജൈവ ദഹന” സാങ്കേതിക വിദ്യ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്, ബില്‍ ഗേറ്റ്സ്  ഫൌണ്ടേഷന്‍ ഇതില്‍ പ്രകടിപ്പിക്കുന്ന താല്പര്യം എടുത്തു പറയേണ്ടതാണ്. റോക്കറ്റിന്റെയും അണു നിലയങ്ങളുടെയും സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനോടൊപ്പം ജനങ്ങളുടെ ജീവിത രീതിയെ നേരിട്ട് ബാധിക്കുന്ന ഇത്തരം സാങ്കേതികതയിലും നമുക്ക് ശ്രദ്ധയുന്ടെന്നു കാണുന്നത് ശാസ്ത്ര ലോകത്ത് ഇന്ത്യയുടെ പ്രസക്തി അടിവരയിടുന്നതാണ്.

1 comment:

  1. ഇതു വേഗം നടപ്പിലാകട്ടെ... ദൈന്യത്തിന്‍റെ ആള്‍ രൂപങ്ങളും അന്യരുടെ മലം സ്വന്തം കൈയാല്‍ വാരിക്കളഞ്ഞ് വൃത്തിയാക്കേണ്ട ജോലി ചെയ്ത് നിത്യവൃത്തി കഴിക്കേണ്ടി വരുന്നവരുമായ ഇന്ത്യാ മഹാരാജ്യത്തെ അനവധി മനുഷ്യര്‍ക്ക് മോചനമുണ്ടാവട്ടെ... സ്വന്തം മാലിന്യം അന്യനെ കൊണ്ടെടുപ്പിക്കുന്ന നമ്മുടെ ഔന്നത്യമേറിയ സംസ്ക്കാരത്തിനു മാറ്റം വരട്ടെ... ശാസ്ത്രലോകത്ത് പ്രസക്തി ഏറട്ടെ....

    ReplyDelete