Monday 7 January 2013

ഷണ്ഡീകരണം ഒരു ശിക്ഷാ രീതിയാക്കണം


ദല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയാകുകയും ഒടുവില്‍ മരണപ്പെടുകയും ചെയ്ത സംഭവം വ്യാപകമായ ജനമുന്നേറ്റത്തിനും പരിഹാര മാര്‍ഗം തേടിയുള്ള ചര്‍ച്ചകള്‍ക്കും കാരണമായി. ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളുടെ അപര്യാപ്തതയാണ് പ്രധാന കാരണമായി മിക്കവാറും എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ സുരക്ഷക്കായുള്ള നടപടികള്‍ പലതും എടുക്കുന്നതിനോടൊപ്പം തന്നെ നിയമങ്ങളിലുള്ള പഴുതുകളടക്കുകയും ശിക്ഷകള്‍ കര്‍ക്കശമാക്കുകയും ചെയ്യേണ്ടത് ഒഴിച്ചുകൂടാന്‍ പറ്റാത്ത ആവശ്യമായി എല്ലാവരും തിരിച്ചറിയുന്നുണ്ട്.

രാഷ്ട്രീയ പാര്‍ടികളും ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷാ കാലാവധി കൂട്ടുകയും അതോടൊപ്പം തന്നെ മരുന്ന് നല്‍കി കുറ്റവാളികളെ ഷണ്ഡീകരിക്കുകയും ചെയ്യണമെന്നു കോണ്‍ഗ്രസ്സ് പറയുമ്പോള്‍ BJP യും അതേ അഭിപ്രായം പങ്കു വെക്കുന്നു. മരുന്ന് നല്‍കി ഷണ്ഡീകരണം ബലാത്സംഗ കുറ്റവാളികള്‍ക്ക് വിധിക്കണമെന്നു തന്നെയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും പറയുന്നത്. വേറെയും പല പ്രമുഖരും ഈ രീതിയില്‍ തന്നെ സംസാരിക്കുന്നുണ്ട്. ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലയു 2011 ഏപ്രിലില്‍ ഒരു ബലാത്സംഗ കേസിന്റെ വിധി പ്രഖ്യാപനത്തോടൊപ്പം സര്‍ക്കാരിന് നല്‍കിയ അഭ്യര്‍ത്ഥനയില്‍ ശിക്ഷയായി ഷണ്ഡീകരണം നല്‍കാനാവും വിധം നിയമ ഭേദഗതി ചെയ്യണമെന്നു ആവശ്യപ്പെടുകയുണ്ടായി. കുഞ്ഞുങ്ങള്‍ ഇരകളാകുന്ന കേസ്സുകളില്‍ കഠിന ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട് അതിനു ഷണ്ഡീകരണം ഒരു ശിക്ഷയായി നല്കാനുതകുന്നവിധം നിയമ ഭേദഗതിക്ക് ശ്രമിക്കണം എന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വിധി ന്യായത്തിന്റെ പകര്‍പ്പുകള്‍ കേന്ദ്ര നിയമ മന്ത്രാലയത്തിലേക്കും, വനിതാ കമ്മീഷനിലേക്കും ജഡ്ജി കാമിനി ലയു എത്തിച്ചിരുന്നു. ദല്‍ഹി സംഭവം ഉണ്ടാകുന്നത് വരെയും ആരും അത് ശ്രദ്ദിച്ചില്ല എന്നാല്‍ ശിക്ഷയായി ഷണ്ഡീകരണം എന്നത് ഇപ്പോള്‍ ഒരു പൊതു ചര്‍ച്ചയായിട്ടുണ്ട്.
മരുന്നുകള്‍ നല്‍കിയോ അല്ലെങ്കില്‍ സര്‍ജറി നടത്തിയോ ഷണ്ഡീകരണ ശിക്ഷ നടപ്പാക്കാം. മരുന്നുകള്‍ നല്‍കുന്ന രീതിയാണെങ്കില്‍ പരമാവധി മൂന്നു മാസത്തേക്ക് മാത്രമേ ലൈംഗീക ഉത്തേജനത്തെ മരവിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുകയുള്ളൂ അതിനാല്‍ ഓരോ മൂന്ന് മാസം കൂടുമ്പോളും മരുന്ന് നല്‍കണം അല്ലെങ്കില്‍ ശിക്ഷക്ക് വിധേയനായ വ്യക്തി വീണ്ടു സാധാരണ രീതിയിലാകും. ഈ രീതി പോലീസിനു അധിക ബാധ്യത ആകുമെന്നതിനാല്‍ ശിക്ഷാ നടപ്പാക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടാകും. സ്തന വളര്‍ച്ച എല്ലുകള്‍ ക്ഷയിക്കുക തുടങ്ങിയ പാര്‍ശ്വ ഫലങ്ങളുമുണ്ട്. എന്നാല്‍ സര്‍ജറി നടത്തി ഷണ്ഡീകരണം നടത്തിയാല്‍ അത് ജീവിത കാലത്തേക്കിരിപ്പതാണ്. “22 ഫീമെയില്‍ കോട്ടയം” മലയാളികള്‍ ഓര്‍ക്കുന്നത് കൊണ്ട് ചിലരെങ്കിലും കരുതുന്നത് ആറിഞ്ചു പുരുഷത്തം മുറിച്ചു മാറ്റുന്നതാണ് ഷണ്ഡീകരണം എന്നാണു. എന്നാല്‍ സര്‍ജിക്കല്‍ ഷണ്ഡീകരണം ശിക്ഷയായി നടത്തുമ്പോള്‍ അങ്ങനെയല്ല ചെയ്യുന്നത് ടെസ്റ്റോ സ്റ്റീറോണ്‍ ഉത്പാദനം തടയാനായി വൃഷ്ണങ്ങളാണ് നീക്കം ചെയ്യുന്നത്.
ഇന്ത്യയില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന രീതി ബലാത്സംഗത്തിനു 7 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ നല്‍കുക എന്നതാണ്. പോലീസോ മറ്റു അധികാര സ്ഥാനങ്ങളിലോ ഉള്ളവരാണ് കുറ്റം ചെയ്യുന്നതെങ്കില്‍ 10 വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും നല്‍കാറുണ്ട്. കുറ്റവാളിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെങ്കില്‍ നിയമ നടപടിക്രമങ്ങള്‍ എല്ലാം വേറെയാണ്. ബലാത്സംഗത്തോടൊപ്പം കൊലയും നടക്കുമ്പോളാണ് ചില കേസ്സുകളില്‍ വധശിക്ഷ വിധിക്കുന്നത്. ഇരകളാകുന്നത് കുഞ്ഞുങ്ങളാകുന്ന കേസ്സുകളിലെങ്കിലും പ്രതികള്‍ക്ക് ഷണ്ഡീകരണം ഒരു ശിക്ഷയായി നല്‍കണമെന്ന ആവശ്യം വര്‍ദ്ധിച്ചു വരികയാണ്. അമേരിക്കയിലെ ഒന്‍പതോളം സ്റ്റേറ്റുകളിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും പിന്നെ പോളണ്ട്, ഇസ്രേല്‍, റഷ്യ, തെക്കന്‍ കൊറിയ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലും ശൈശവ പീഡനം നടത്തുന്ന കുറ്റവാളികള്‍ക്ക് ഷണ്ഡീകരണ ശിക്ഷ നല്‍കുന്നതിനു നിയമ പരിരക്ഷ ലഭിച്ചിട്ടുണ്ട്.
നിര്‍ബന്ധമായി ഒരാളെ ഷണ്ഡനാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആംനസ്റ്റി ഇന്‍റര്‍ നാഷണല്‍ പറയുന്നുണ്ട്. ഇരയുടെ മനുഷ്യാവകാശത്തിനു പ്രാധാന്യം കൊടുക്കുന്ന ശിക്ഷാ സമ്പ്രദായത്തില്‍ പ്രതിയുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണെന്നാണ് ആംനസ്റ്റി ഇന്‍റര്‍ നാഷണല്‍ ഓര്‍ക്കേണ്ടത്. യൂറോപ്പില്‍ നടന്ന പഠനങ്ങള്‍ കാണിക്കുന്നത് ഷണ്ഡീകരണ ശിക്ഷ ഫലവത്താണെന്നു തന്നെയാണ്. ആവര്‍ത്തന കുറ്റവാളികളില്‍ മരുന്നുപയോഗിച്ചു ഷണ്ഡീകരണം നടത്തിയപ്പോള്‍ അവരില്‍ പിന്നീട് കുറ്റവാസന വളരെക്കുറഞ്ഞതായി കാണുകയുണ്ടായി. ബലാത്സംഗ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് കൊണ്ട് മാത്രം കാര്യമില്ല, വളരെ വേഗത്തില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കുകയും കഠിന ശിക്ഷ നല്‍കുകയും ചെയ്യേണ്ടത് അത്യാവിശ്യമാണ്. അത് കുറ്റവാസനയുള്ള മറ്റുള്ളവരില്‍ ഭയമുണ്ടാക്കാനും കുറ്റകൃത്യങ്ങള്‍ കുറയാനും ഇടയാക്കും. കഠിന ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ ബലാത്സംഗത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളുംകൂടി മനസ്സിലാക്കി അവ കഴിയുന്നത്ര ഒഴിവാക്കുന്ന കേവല ബുദ്ധിയും സമൂഹത്തിനുണ്ടാകണം