Sunday 28 April 2013

മുകേഷിനെ പേടിപ്പിച്ചാല്‍


ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ മുകേഷ്‌ അംബാനിക്കു Z- കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണു. ഇന്ത്യന്‍ മുജഹിദീന്‍ എന്ന സംഘടന വകയായി ഒരു ഭീഷണിക്കത്തു ലഭിച്ചതാണു ഇപ്പോള്‍ ഈ തീരുമാനം എടുക്കാന്‍ കാരണം. ഒരു ഇന്‍സ്പക്റ്ററുടെ നേത്രുത്തത്തില്‍ ഇരുപത്‌ CRPF കമാന്‍ഡോകള്‍ ആധുനിക ആയുധങ്ങളും വാഹനങ്ങളുമായി ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണു. പതിനഞ്ച്‌ ലക്ഷം രൂപയാണു ഇതിന്‍റ ചിലവിനത്തില്‍ മുകേഷ്‌ അംബാനി ഒരോ മാസവും സര്‍ക്കാരിനു കൊടുക്കേണ്ടതു. ഇന്ത്യയില്‍ ഇതാദ്യമായാണു ഒരു സ്വകാര്യ വ്യക്തിക്ക്‌ ഈ വിധം സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്‌. അടുത്തകാലത്തായി ഗുജറാത്തു മുഖ്യമന്ത്രിയോടു മുകേഷ്‌ അംബാനി കാട്ടുന്ന അടുപ്പവും അവിടെ നടത്തുന്ന വലിയ മുതല്‍ മുടക്കുകളുമാണു ഇന്ത്യന്‍ മുജാഹിദീനു മുകേഷിനൊടു വിരോധം തോന്നാന്‍ കാരണമായി പറയുന്നതു.
സാധാരണ ജനങ്ങള്‍ക്ക്‌ സുരക്ഷ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ ധനികനു സുരക്ഷയൊരുക്കിയതിലെ ന്യായത്തെ ചോദ്യം ചെയ്തുകൊണ്ടു ഇടതുപക്ഷവും BJP യും ഉടന്‍ തന്നെ പ്രതിഷേധവുമായി വന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല ജോലികളും ചെയ്യുന്ന CRPF വ്യക്തികളുടെ രക്ഷയും നോക്കേണ്ടി വരുന്നതു അവരുടെ മനോനിലയെ പ്രതികൂലമായി ബാധിക്കുമെന്നും പറയുന്നു. ധനികനായ മുകേഷിനു സ്വന്തം നിലക്കു രക്ഷാ ഭടന്‍മാരേയും ആളുകളെയും സാങ്കേതിക സംവിധാനങ്ങളും വെക്കാവുന്നതേയുള്ളൂ എന്നാല്‍ ഇവര്‍ക്കു അത്യാധുനിക ആയുധങ്ങള്‍ കൈവശം വെക്കാന്‍ അനുവാദം ഇല്ലല്ലൊ. എങ്കിലും വലിയ ഒരു സംരക്ഷണ വലയം നേരത്തെ തന്നെ മുകേഷിനു ചുറ്റും ഉണ്ടെന്നും ഉറപ്പാണു. ഈ വലയം ഭേദിച്ചാണു ഒരാള്‍ മുംബയിലുള്ള റിലയന്‍സിന്‍റ ഹെഡ്‌ ഓഫീസ്സിലെ മൂന്നാം നിലയിലെ ചേബറില്‍ കൃത്യമായി എത്തി ഭീഷണിക്കത്തു കൊടുത്തു പുറത്തിറങ്ങിപ്പോയതു. ഇങ്ങനെ തുടങ്ങി പലതും വിലയിരുത്തിയാണു ഭീഷണിയില്‍ കഴമ്പുണ്ടെന്നു മുംബൈ പോലീസ്‌ റിപോര്‍ട്ട്‌ കൊടുത്തത്. തുടര്‍ന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുകേഷ്‌ അംബാനിക്കു Z- കാറ്റഗറി സുരക്ഷ ഒരുക്കാന്‍ തീരുമാനമെടുത്തു.
സര്‍ക്കാരിനു ലഭിക്കുന്ന നികുതിപ്പണത്തിന്‍റ 5 ശതമാനവും നല്‍കുന്നതു മുകേഷ്‌ അംബാനിയാണു. രണ്ടര ലക്ഷത്തിലധികം ജനങ്ങള്‍ മുകേഷിന്‍റ ശമ്പളക്കാരായിട്ടുണ്ടു. ഇവരുടെ ബന്ധുക്കളെക്കൂടി ചേര്‍ത്താല്‍ ആശ്രിതരുടെ എണ്ണം പിന്നെയും കൂടും. അങ്ങനെയുള്ള ഒരു വ്യക്തിയെ വിധിക്ക്‌ മുന്‍പിലേക്കു തള്ളിവിടുന്നതു സര്‍ക്കാരിനു ഭൂഷണമല്ല. നമ്മുടെ നാട്ടില്‍ ജനാധിപത്യം നിലനില്‍ക്കുന്നതുകൊണ്ട്‌ എല്ലാവര്‍ക്കും നീതി തുല്യമായി ലഭിക്കണം. ധനികരാണു എന്ന ഒറ്റക്കാരണത്താല്‍ ചിലരുടെ നേരെ രാഷ്ട്രത്തിനു യാതൊരു ബാധ്യതയുമില്ല എന്ന വാദം ശരിയായ ഒന്നല്ല. എന്നാല്‍ ഇവിടെ വെറൊരു പ്രശ്നം ഉയര്‍ന്നു വരുന്നുണ്ട്‌. ഇനിയും പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും നേരെയും ഭീഷണികള്‍ വന്നെന്നിരിക്കാം അപ്പോളെല്ലാം ഇതേ നയം സര്‍ക്കാരിനു പിന്‍തുടരാന്‍ കഴിയുമൊ? ഇല്ലെങ്കില്‍ പകരം വെയ്ക്കാനായി എന്തു സംവിധാനമാണു സര്‍ക്കാരിനുള്ളത്‌? കാത്തിരുന്നു കാണുകയേ വഴിയുള്ളൂ.
രാഷ്ട്രം അതിന്‍റ ഉത്തരവാദിത്തം നിറവേറ്റുമ്പൊള്‍ ഇവിടുത്തെ ജനങ്ങള്‍ക്കുവേണ്ടീ തനിക്കു എന്താണു ചെയ്യാന്‍ കഴിയുക എന്നു മുകേഷും ചിന്തിക്കേണ്ടതുണ്ട്‌. മുംബയിലെ അല്‍റ്റ മൌണ്ട്‌ റോഡിലുള്ള അന്‍റിലിയ എന്ന ഭീമാകാര വീട്ടില്‍ മുകേഷും ഭാര്യയും മൂന്നു മക്കളുമാണു താമസ്സിക്കുന്നതു. അവരെ പരിചരിക്കാനായി 600 ഓളം ജോലിക്കാരും. 27 നിലകളുള്ള ഈ കെട്ടിടത്തിന്‍റ ഒരു മാസത്തെ വൈദ്യുതി ബില്‍ 70 ലക്ഷം രൂപയാണു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ 7000 കുടുംബങ്ങള്‍ക്ക്‌ മതിയകുന്നത്ര വൈദ്യുതിയാണു 5 പേരടങ്ങുന്ന മുകേഷ്‌ അംബാനി കുടുംബം ഒരു മാസം ഉപയോഗിക്കുന്നതു. മുകേഷും കുടുംബവും “അന്‍റിലിയ” യില്‍ താമസ്സം തുടങ്ങിയതറിഞ്ഞപ്പോള്‍ രത്തന്‍ റ്റാറ്റ പ്രതികരിച്ചതിങ്ങനെയാണു, “അവിടെ താമസ്സിക്കുന്നവര്‍ ചുറ്റും കാണുന്നവരുടെ കഷ്ടപ്പാടുകളെക്കുറിച്ചു ബോധവാന്‍മാരാകണം, അങ്ങനെയുള്ളവരുടെ ജീവിതത്തില്‍ എന്തു മാറ്റം വരുത്താന്‍ കഴിയും എന്നും നോക്കണം”. രത്തന്‍ റ്റാറ്റ ഇങ്ങനെ സ്വയം ചോദിക്കാറുണ്ടൊ എന്ന സംശയം ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റ പ്രതികരണം വളരെ പ്രസക്തമാണു.