Friday 15 March 2013

കരയണോ അതോ ചിരിക്കണോ?



കേന്ദ്ര സര്‍ക്കാര്‍ വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡി നല്കാതിരിക്കുന്നതിലൂടെ ഇന്ത്യയിലാകയുള്ള പൊതു ഗതാഗതത്തെ ഒരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഇതിനെ മറികടക്കാനുള്ള എളുപ്പവഴിയാണ് വന്‍കിട ഉപഭോക്താവെന്ന ലേബലില്‍ നിന്ന് പൊതു ഗതാഗത വകുപ്പ് പുറത്തു കടക്കുക എന്നത്. ഇത് തന്നെയാണ് പല സംസ്ഥാനങ്ങളും ചെയ്തു തുടങ്ങിയത്. ഓയില്‍ കമ്പനികളില്‍ നിന്നും മൊത്തമായി ഡീസല്‍ വാങ്ങുന്നതിന് പകരം സ്വകാര്യ പമ്പുകളില്‍ നിന്നും ചില്ലറയായി ഡീസല്‍ വാങ്ങി ഉപയോഗിക്കുക എന്ന ഈ തന്ത്രം തന്നെ കേരളവും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എത്ര ലജ്ജാകരമായ ഒരവസ്ഥയെയാണ് ഇത് സംജാതമാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ഒരു നിയമത്തെ മറികടക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ പഴുതുകള്‍ കണ്ടുപിടിക്കേണ്ടി വരുന്ന പരിതാപകരമായ ഒരു സ്ഥിതി വിശേഷം ആരും ഇഷ്ടപ്പെടുന്നതല്ല.
പ്രതിരോധം, റയില്‍വേ, മറ്റു പൊതു ഗതാഗത സംവിധാനങ്ങള്‍ , ചില വ്യവസായ സ്ഥാപനങ്ങള്‍ , ചെറു വൈദ്യുത നിലയങ്ങള്‍ , സിമിന്ടു ഫാക്ടറികള്‍ തുടങ്ങിയവയാണ് വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ . ഇതില്‍ പ്രതിരോധവും റയില്‍വേയും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായതുകൊണ്ട് അവയ്ക്ക് ഇക്കാരണത്താല്‍ ഒരു പ്രതിസന്ധി ഉണ്ടാകില്ല. ഉല്‍പന്നങ്ങളുടെ വില കൂട്ടുന്നതിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇന്ത്യയിലെ പൊതു ഗതാഗത സംവിധാനങ്ങളാണ് വഴിമുട്ടി നില്‍ക്കുന്നത്. ഈ സംവിധാനങ്ങള്‍ തകര്‍ന്നു പോകുന്നത് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുക മാത്രമല്ല, ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും ഉള്‍പ്പടയുള്ള ദൂര വ്യാപകമായ പ്രശ്നങ്ങളും ഉണ്ടാക്കും.
പെട്രോളിയം ഉല്‍പ്പനങ്ങള്‍ക്ക്‌ ഭീമമായ തുക സബ്സിഡി നല്‍കുന്നു എന്ന് പറയുന്ന സര്‍ക്കാര്‍ അതുപോലെ തന്നെ ഭീമമായ തുക ടാക്സ് ഇനത്തില്‍ തിരികെ പിടിക്കുന്നു എന്നകാര്യം പലപ്പോഴും ഓര്‍ക്കാറില്ല. നമ്മുടെ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ നഷ്ടത്തിന്റെ കണക്കുകളില്ല മറിച്ചു അവയെല്ലാം ലാഭത്തിലാണ്. Under-recovery എന്ന സാങ്കേതികതയാണ്‌ നഷ്ടമായിട്ടെണ്ണുന്നത്. അന്താരാഷ്ട്ര വിലയുമായി താരതമ്യം ചെയ്തുണ്ടാക്കുന്നതാണ് ഈ നഷ്ടക്കണക്ക്‌.  ആകെ ഉപയോഗത്തിന്റെ 20-25% മെങ്കിലും നമ്മുടെ രാജ്യത്ത് നിന്ന് ലഭിക്കുന്നുണ്ട്. ഇതിന്റെ ഉത്പാതന ചെലവ് കുറവാണന്നിരിക്കെ അതിനും അന്താരാഷ്‌ട്ര വില കണക്കാക്കെണ്ടതിന്റെ ആവശ്യമെന്താണ്? ഈ വസ്തുതയും ബോധപൂര്‍വം തഴയപ്പെടുന്ന ഒന്നാണ്.
വന്‍കിട ഡീസല്‍ ഉപഭോക്താക്കളുടെ സബ്സിഡി എടുത്തുമാറ്റിയത് മൂലം ഉണ്ടായ വില വര്‍ദ്ധന എസ്സാര്‍ , റിലയന്‍സ്, ഷെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് വളരെയേറെ സഹായകമായിട്ടുണ്ട്. ഈ രംഗത്ത് പൊതു മേഖല കമ്പനികളുമായി മത്സരിക്കാനുള്ള ഒരവസരമാണ് സ്വകാര്യ കമ്പനികള്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. അത് പോലെ തന്നെ സ്വകാര്യ പമ്പുടമകള്‍ക്ക് കൂടുതല്‍ കച്ചവിടം ലഭിക്കാനുമുള്ള അവസരമുണ്ടായിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഒരു നിയമത്തെ തുരങ്കം വെക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകുന്ന ഈ ലജ്ജാകരമായ അവസ്ഥ കണ്ടു ചിലര്‍ എവിടെയോ ഇരുന്നു ഊറി ചിരിക്കുന്നുണ്ടാവാം.
PS: സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസലടിച്ചു കേന്ദ്ര സര്‍ക്കാരിന് നഷ്ടം വരുത്തിയെന്ന് പറഞ്ഞു ആരെങ്കിലും ഒരു പൊതു താല്പര്യ ഹര്‍ജി കൊടുത്താല്‍ ഒരു പക്ഷെ ഇന്ത്യയിലെ ഗതാഗത മന്ത്രിമാരെല്ലാവരും കൂടി ജയിലില്‍ പോകേണ്ടി വന്നേക്കും. ജാഗ്രത!!!


1 comment:

  1. അങ്ങനെ ആരും പൊതു താല്‍പര്യ ഹര്‍ജി കൊടുക്കില്ല... കൊടുത്താലും അയാളെ ഒതുക്കാനാണോ വഴിയില്ലാത്തത്?

    ReplyDelete